> കേരളപ്പിറവിദിനം | :

കേരളപ്പിറവിദിനം

മൂന്നുകഷണങ്ങളായിരുന്ന പ്രദേശങ്ങളെച്ചേർത്ത് ഐക്യകേരളമാക്കി സംസ്ഥാനസംസ്ഥാപനം ചെയ്ത ചരിത്രം ഓർമിപ്പിക്കുന്ന ദിവസമാണ് നവംബർ ഒന്ന്‌, കേരളപ്പിറവിദിനം. മലയാളിക്കത് സ്വന്തംനാടിന്റെ ജന്മദിനം മാത്രമല്ല, നാട്ടുമൊഴിയായ മാതൃഭാഷയുടെ ശ്രാദ്ധദിനംകൂടിയാണ്. ആണ്ടേയ്ക്കൊരിക്കൽ അന്നുമാത്രമാണ് മലയാളി മലയാളത്തെപ്പറ്റി ഓർക്കുക. ആൺമലയാളി അന്ന് മുണ്ടുടുക്കും. പെൺമലയാളി കസവുസാരിയും. ശവുണ്ഡികളായെത്തുന്ന മലയാളം സാറന്മാരുടെ പ്രസംഗമന്ത്രണങ്ങൾക്ക്‌ കാതോർത്ത് ചമ്രംപടിഞ്ഞിരിക്കും. വേണ്ടിവന്നാൽ ‘മലയാലം മലയാലം’ എന്ന്‌ കൊഞ്ചിപ്പറഞ്ഞ് ഒരു തിരുവാതിരക്കളിയും. സർക്കാർ വകുപ്പുകൾക്ക് ചാകരയാണ് ഈ വാവുബലിദിനം. പ്രത്യേകഫണ്ട്‌ അനുവദിച്ചിട്ടുണ്ടാകും ചെലവഴിക്കാൻ. കേരളത്തിലെ പള്ളിക്കൂടങ്ങളിലെങ്ങും കുട്ടികൾ വള്ളത്തോളിന്റെ ‘എന്റെ ഭാഷ’ യിലെ ആ നാലുവരി കാണാതെപഠിച്ച്‌ നാട്ടക്കുറിഞ്ഞിയിലും ശിവരഞ്ജിനിയിലും ശങ്കരാഭരണത്തിലും വാക്കിന്റെ വക്കുപൊട്ടിച്ച്‌ പാടും. തീർന്നു, ബലിദിനച്ചടങ്ങുകൾ. അടുത്തദിവസംമുതൽ കാര്യങ്ങൾ വേറെ രീതിയിലാണ്. ‘പെറ്റമ്മയ്ക്ക്‌ പുറംതിണ്ണ, ആരാന്റമ്മയ്ക്ക് ആട്ടുകട്ടിൽ’ എന്നമട്ടിൽ, അയ്യത്തും അടിച്ചതിനകത്തും കേറ്റില്ല മലയാളി മലയാളമെന്ന സ്വന്തം മാതൃഭാഷയെ.
കേരളത്തിന്റെ കരണവും കാരണവുമാണ് മലയാളമെന്ന മൊഴി. കേരളീയരെ ജാതിമതഭേദമില്ലാതെ ഒരൊറ്റ ജനതയായി ബന്ധിപ്പിക്കുന്ന മലയാളമാണ് ഓരോ കേരളീയന്റെയും ആത്മശക്തിയും സ്വാതന്ത്ര്യവും പരിസ്ഥിതിയും സംസ്കാരവും ജനാധിപത്യത്തിന്റെ ഒച്ചയും ആയുധവും മതേതരമുദ്രയുമെല്ലാം. എന്നിട്ടും കുട്ടികൾ പഠിക്കേണ്ടാത്ത മാതൃഭാഷയും ഭരണത്തിലില്ലാത്ത ഭരണഭാഷയും നീതിമേഖലയിലെ കോടതിയലക്ഷ്യവുമായി മലയാളം മാറിപ്പോയി. ഇന്ത്യൻഭാഷകളിൽ മലയാളമാണ് സ്വന്തംനാട്ടിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഭാഷ. അതിന്‌ പ്രധാനകാരണം കാലാകാലമായി സർക്കാർതലത്തിലുണ്ടായ അവഗണനയാണ്. മലയാളത്തെ കേരളവികസനത്തിന്റെ സ്രോതസ്സും മാധ്യമവുംകൂടിയായി നാം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.
സർക്കാർതന്നെ തുടങ്ങണം. മാതൃഭാഷയുടെ വ്യാപനത്തിനും പോഷണത്തിനുമായി 2015 ഡിസംബർ 17-ന് കേരളനിയമസഭ പാസാക്കിയ മലയാളഭാഷാബില്ല്‌, അത് തുലോം അപര്യാപ്തമായി എഴുതിയുണ്ടാക്കിയ നിയമവകുപ്പിന്റെതന്നെ നിഗൂഢമായ ശുപാർശപ്രകാരം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചുകൊടുത്തിരിക്കയാണ്. അന്നുതന്നെ പാസാക്കിയ റിയൽ എസ്റ്റേറ്റ് ബില്ലിന് ഈ അംഗീകാരംവേണ്ട എന്ന നിലപാടാണ് നിയമവകുപ്പിനുള്ളത് എന്നുമോർക്കണം.
കേരളത്തിലെ ഏത്‌ സ്കൂളിൽ ഏത്‌ സിലബസ്സിൽ പഠിക്കുന്ന, മലയാളം മാതൃഭാഷയായുള്ള വിദ്യാർഥിയും അധ്യയനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്നാംഭാഷയായ മലയാളം പഠിച്ചിരിക്കണം എന്നനുശാസിക്കുന്ന 1.9.2011-ലെ ഒന്നാംഭാഷാ ഉത്തരവ് അട്ടത്തുെവച്ചിരിക്കുന്നത് പൊടിതട്ടി പുറത്തെടുത്ത് കൃത്യമായി നടപ്പാക്കാനും അത് വീഴ്ചയില്ലാതെ നടപ്പാക്കുന്നുണ്ടോ എന്നുപരിശോധിക്കാനും വിദ്യാഭ്യാസവകുപ്പ് മുൻകൈയെടുക്കണം.
ജനാധിപത്യപരവും വികസനപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത് എന്ന് തങ്ങളുടെ പ്രകടനപ്രതികയിൽ ഇപ്പോഴത്തെ ഭരണമുന്നണി വെളിവാക്കിയിരുന്നു. അത്‌ സാധ്യമാകണമെങ്കിൽ പ്രകടനപത്രികയിൽത്തന്നെ പ്രത്യേകം സൂചിപ്പിച്ചിട്ടുള്ളതുപോലെ ബിരുദതലംവരെ മാതൃഭാഷാപഠനം നിർബന്ധമായും നടപ്പാക്കേണ്ടതുണ്ട്. പക്ഷേ, ഇന്ന് കേരളത്തിൽ ഞാറ്റടി (പ്രീപ്രൈമറി/നഴ്‌സറി) വിദ്യാഭ്യാസദശമുതൽ മാതൃഭാഷയെ പുറംതിണ്ണയിലിരുത്തുന്ന അവസ്ഥയാണുള്ളത്. പല്ലും ചൊല്ലും ഉറയ്ക്കാത്ത പിഞ്ചുകുഞ്ഞുങ്ങൾക്ക് ‘അ-അമ്മ’ എന്ന് പാഠം തുടങ്ങുകയല്ല, കൂണുകൾപോലെ മുളച്ചുപൊന്തുന്ന ഞാറ്റടി സ്കൂളുകൾ ചെയ്യുന്നത്. ‘ഐ ഫോർ ഇഗ്ളൂ’ (ഗ്രീൻലൻഡിലെ എസ്കിമോകളുടെ വീട്) എന്ന് കുട്ടികൾക്ക് പരിചയമില്ലാത്ത കാര്യം, ‘തത്തമ്മേ പൂച്ച പൂച്ച’ എന്നമട്ടിൽ പഠിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. വിദ്യാഭ്യാസവകുപ്പ് ആദ്യം ചെയ്യേണ്ടത് ഇത്തരം ഞാറ്റടി സ്കൂളുകളിൽ കുഞ്ഞുങ്ങൾക്ക് നൈസർഗികമായ അവരുടെ മാതൃഭാഷയിൽ പഠനം ഉറപ്പുവരുത്തുകയെന്നതാണ്. കർശനമായ പരിശോധനയിൽ അങ്ങനെയല്ലാതെ കാണപ്പെടുന്ന സ്കൂളുകളെ പൂട്ടിക്കുന്നതുൾപ്പെടെയുള്ള ശിക്ഷാനടപടികൾക്ക് വിധേയമാക്കണം.
വിദ്യാഭ്യാസത്തിലെ ജനകീയതയും സ്ഥിതിസമത്വവും ഉറപ്പാക്കാനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് ആരംഭിക്കേണ്ടതുണ്ട്. അതിന് സ്കൂളുകൾ ഹൈടെക്‌ ആക്കിയിട്ടോ വെള്ളച്ചൂരൽ (വൈറ്റ് കെയിൻ) നടപ്പാക്കിയിട്ടോമാത്രം ഒരു കാര്യവുമില്ല. ഉള്ളിൽ കാമ്പുവേണം. വിദ്യാഭ്യാസസമത്വം സംസ്ഥാനത്ത് ഉറപ്പാക്കണമെങ്കിൽ, തിരുവനന്തപുരത്തും വയനാട്ടിലുമുള്ള കുട്ടികൾ ഏതുസ്കൂളിൽ പഠിച്ചാലും ഒരേ പാഠങ്ങൾ പഠിക്കുകയും ഒരേ പരീക്ഷയെഴുതുകയും വേണം. മലയാളമാധ്യമത്തിൽ പഠിക്കുന്ന കുട്ടികളുടെ മനസ്സിലേക്ക് തട്ടുംതടവുമില്ലാതെ അറിവ് കടന്നുകയറുമ്പോൾ ഇതരമാധ്യമത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ആശയത്തിന്റെ സ്വാംശീകരണം പൂർണമായ അർഥത്തിൽ നടക്കില്ലെന്നത് വിദ്യാഭ്യാസവിദഗ്‌ധരും മനശ്ശാസ്ത്രജ്ഞരും ഒരുപോലെ പറഞ്ഞിട്ടുള്ള ശാസ്ത്രസത്യമാണ്. മാധ്യമം ഇംഗ്ളീഷായതുകൊണ്ട് കുട്ടികളുടെ പഠനനിലവാരമോ ജ്ഞാനനിലവാരമോ കൂടുന്നില്ല. മറിച്ച് മാതൃഭാഷാമാധ്യമത്തിൽ എല്ലാവിഷയങ്ങളും നല്ലവണ്ണം പഠിക്കുന്ന കുട്ടികളിലാണ് ധൈഷണികതയും സർഗാത്മകതയും ഏറിനിൽക്കുന്നത്. അതിനാൽ പ്ലസ്ടുതലത്തിലെ പാഠപുസ്തകങ്ങൾ മലയാളത്തിലുംകൂടി ലഭ്യമാക്കാനുള്ള ചുമതല വിദ്യാഭ്യാസവകുപ്പ് നിർവഹിക്കണം.
മാതൃഭാഷയ്ക്കായി, ആണ്ടിലൊരിക്കൽ കേരളപ്പിറവിദിനമെന്ന വാവുബലിക്ക്‌ നീരും പൂവും കൊടുത്താൽമാത്രം പോരാ. കേരളത്തിൽ മലയാളത്തിനെതിരെ മലയാളിയും മലയാളിയുടെ സർക്കാറുകളും നടത്തിപ്പോന്ന, പോരുന്ന കുറ്റകരമായ തെറ്റുകൾ തിരുത്തപ്പെടണം. ഭരണനേതൃത്വത്തിന്റെ ഇടപെടലുകളോടൊപ്പം ഇതിനായി ജനകീയാവബോധംകൂടി വളർന്നുവരേണ്ടതുണ്ട്. ഇവിടെയാണ് ഒക്ടോബർ 22 മുതൽ 31 വരെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിക്കുന്ന മാതൃഭാഷാവകാശജാഥയുടെ പ്രസക്തി.
യഥാർഥത്തിൽ, സംസ്ഥാനത്തിന്റെ ഷഷ്ടിപൂർത്തിനിറവിലെ മാതൃഭാഷാവകാശജാഥ ഒരു പരമസത്യത്തിന്റെ ഓർമപ്പെടുത്തലാണ് കേരളസമൂഹത്തോട്. മലയാളം നഷ്ടപ്പെട്ടാൽ പിന്നെ മലയാളിയില്ല. ഐക്യകേരളവുമില്ല.


OLD POSTS

Tag : Mathrubhumi

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder