> കെ-ടെറ്റില്‍ അവ്യക്തത: അധ്യാപകനിയമനം നിര്‍ത്തി | :

കെ-ടെറ്റില്‍ അവ്യക്തത: അധ്യാപകനിയമനം നിര്‍ത്തി

കെ-ടെറ്റില്‍ അവ്യക്തത: അധ്യാപകനിയമനം നിര്‍ത്തി ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധികളും പരിശോധിക്കുന്നതിന് ഉപസമിതിയെ പി.എസ്.സി. ചുമതലപ്പെടുത്തി.
സ്‌കൂള്‍ അധ്യാപകനിയമന ശുപാര്‍ശകള്‍ പി.എസ്.സി. താത്കാലികമായി നിര്‍ത്തിവെച്ചു. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനങ്ങളാണ് നിര്‍ത്തിയത്. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) അധ്യാപകയോഗ്യതയാക്കിയതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നതാണ് കാരണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും കോടതിവിധികളും പരിശോധിക്കുന്നതിന് ഉപസമിതിയെ പി.എസ്.സി. ചുമതലപ്പെടുത്തി. സമിതിയുടെ ശുപാര്‍ശയനുസരിച്ച് കമ്മിഷന്‍ യോഗം തീരുമാനമെടുക്കും. അതുവരെ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് നിയമനശുപാര്‍ശ അയക്കേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് പി.എസ്.സി. നിര്‍ദേശം നല്‍കി. സ്‌കൂള്‍ അധ്യാപകനിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2012 ജൂണ്‍ ഒന്നിനു ശേഷം സ്‌കൂളുകളില്‍ അധ്യാപകരായി നിയമനം നേടിയവര്‍ 2018-നകം കെ-ടെറ്റ് നേടണമെന്നും വ്യവസ്ഥയുണ്ടാക്കി. വിശേഷാല്‍ചട്ട(സ്‌പെഷ്യല്‍റൂള്‍)ത്തില്‍, ഇവയ്ക്കുള്ള യോഗ്യതാ ഭേദഗതി പിന്നീട് വരുത്തുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ചട്ടം ഭേദഗതി ചെയ്യാതെ നിയമനത്തില്‍ കെ-ടെറ്റ് യോഗ്യതയാക്കാനാകില്ലെന്നാണ് പി.എസ്.സി. നിലപാടെടുത്തത്. അതിനാല്‍ കെ-ടെറ്റ് പരിഗണിക്കാതെ നിലവിലുള്ള റാങ്ക്പട്ടികകളില്‍നിന്ന് പി.എസ്.സി. നിയമനശുപാര്‍ശ നല്‍കുകയായിരുന്നു. അധ്യാപകതസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനങ്ങളില്‍ കെ-ടെറ്റ് യോഗ്യതയാക്കി പി.എസ്.സി. ഉള്‍പ്പെടുത്തിയതുമില്ല. എന്നാല്‍ കെ-ടെറ്റ് ഉള്‍പ്പെടുത്താന്‍ വിശേഷാല്‍ചട്ടം ഭേദഗതി ചെയ്യുമെന്ന വ്യവസ്ഥ ഒഴിവാക്കി 2016 ഡിസംബര്‍ എട്ടിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതോടെ പി.എസ്.സി.യുടെ അധ്യാപകനിയമന നടപടികള്‍ പ്രതിസന്ധിയിലായി. നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നതിനാലാണ് തത്കാലം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായത്. എന്നുമുതല്‍ നിയമനം പുനരാരംഭിക്കാനാകുമെന്ന് വ്യക്തമല്ല.
കെ-ടെറ്റ്
2011-ലെ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായുള്ള യോഗ്യതാപരീക്ഷയാണ് കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്. അധ്യാപകപഠനത്തിനുള്ള ദേശീയസമിതിയായ എന്‍.സി.ടി.ഇ.യാണ് ഇതിനുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. 2011 ഏപ്രിലിലാണ് ആദ്യ ഉത്തരവിറങ്ങിയത്.
2013 മുതല്‍ കെ-ടെറ്റ് നടത്താന്‍ എസ്.സി.ഇ.ആര്‍.ടി.യെ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തി. പരീക്ഷാഭവന്റെ നേതൃത്വത്തില്‍ കെ-ടെറ്റ് നടത്തി. വര്‍ഷത്തില്‍ രണ്ടുതവണ കെ-ടെറ്റ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.
എല്‍.പി., യു.പി., ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ഭാഷാ അധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം കെ-ടെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ സി-ടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പിഎച്ച്.ഡി., എം.എഡ്. എന്നിവ നേടിയവരെ കെ-ടെറ്റ് നിബന്ധനയില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല അധ്യാപകസംഘടനകള്‍ കെ-ടെറ്റ് നിര്‍ത്തലാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
അപ്പീല്‍ഹര്‍ജിയിലൂടെ എല്‍.പി.-യു.പി. പരീക്ഷ
അധ്യാപകനിയമനങ്ങള്‍ക്ക് കെ-ടെറ്റ് യോഗ്യതയാക്കാത്ത പി.എസ്.സി. നടപടിക്കെതിരേ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവില്‍ ഹര്‍ജിക്കാര്‍ അനുകൂലവിധി നേടിയിരുന്നു. എല്‍.പി., യു.പി. അസിസ്റ്റന്റ് നിയമനത്തിനുള്ള 2014-ലെ പി.എസ്.സി. വിജ്ഞാപനത്തിന്റെ തുടര്‍നടപടികളാണ് കോടതി തടഞ്ഞത്. പരീക്ഷാനടത്തിപ്പും അന്ന് പ്രതിസന്ധിയിലായി. പിന്നീട് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്താണ് കഴിഞ്ഞ ഡിസംബര്‍ 17-നും ജനുവരി 21-നും പി.എസ്.സി. പരീക്ഷകള്‍ നടത്തിയത്. കോടതിയുടെ അന്തിമവിധിപ്രകാരമായിരിക്കും ഇതിന്റെ നടപടികള്‍ പുനരാരംഭിക്കുക.
കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള കോടതികളിലെ കേസുകളും പി.എസ്.സി.യുടെ ഉപസമിതി പരിശോധിക്കും. വിവിധ വിഷയങ്ങള്‍ക്കുള്ള എച്ച്.എസ്.എ. റാങ്ക്പട്ടികകള്‍ ജില്ലാതലത്തില്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചുതുടങ്ങി. എന്നാല്‍ ഇതില്‍നിന്നുള്ള നിയമനശുപാര്‍ശകള്‍ തത്കാലം അയക്കില്ല. എല്‍.പി., യു.പി. അസിസ്റ്റന്റ് റാങ്ക്പട്ടികകള്‍ ഇപ്പോള്‍ നിലവിലില്ല.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder